കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ എംകെസിഎൽ എന്ന കമ്പനിയുമായുള്ള ഇടപാടുകളിൽ വീണ്ടും ദുരൂഹത ആരോപിച്ച് സെനറ്റേഴ്സ് ഫോറം രംഗത്ത്.
ഒന്നാം സെമസ്റ്റർ എഫ്വൈയുജിപി പരീക്ഷ രജിസ്ട്രേഷന്റെ ഭാഗമായി വിദ്യാർഥികളിൽനിന്ന് കെ-റീപ്പ് സോഫ്റ്റ്വേറിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ഡാറ്റ തട്ടിപ്പിനുള്ള സാധ്യത വർധിപ്പിക്കുന്നതായി കണ്ണൂർ സർവകലാശാല സെനറ്റേഴ്സ് ഫോറം വൈസ് ചാൻസലറെ അറിയിച്ചു. പരീക്ഷ രജിസ്ട്രേഷന്റെ ഭാഗമായി വിദ്യാർഥികളിൽനിന്ന ശേഖരിക്കുന്ന വിവരങ്ങളുടെ കാര്യത്തിൽ ആശങ്കയുണ്ട്. ഡാറ്റാ തട്ടിപ്പിനുള്ള സാധ്യത വ്യക്തമാണ്.
വിദ്യാർഥികളുടെ ജനനത്തീയതി, വിവാഹസ്ഥിതി വിവരം, ജാതി വിവരം, വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും ഫോൺ നമ്പറുകൾ, ഇ-മെയിൽ ഐഡികൾ, അഡ്രസിനോടൊപ്പം ലാൻഡ്മാർക്ക്, രക്ഷിതാവിന്റെ വാർഷിക വരുമാനം എന്നിവ എംകെസിഎൽ ശേഖരിച്ചതിൽ നിഗൂഢതയുണ്ട്.